Pages

Friday 23 November 2012

എന്‍റെ വീട്










പോസ്റ്റുമാനു മാത്രം
മനസ്സിലാകുന്ന
വിലാസമാ
യിരുന്നു
എന്‍റെ വീട്...

നേരം കെട്ട നേരത്ത്
ഉമ്മറത്തേക്കയാള്‍
എറിഞ്ഞിട്ടു പോയത്
ജപ്തിക്കടലാസാണ്...

അന്നേരം,
നേര്‍ത്ത്‌ നേര്‍ത്ത്‌
നിറംകെട്ടു പോയത്
നിലാപൂവിതള്‍ പോലുള്ള
അമ്മയുടെ പുഞ്ചിരിയാണ്..

ചുമച്ച് ചുമച്ചു
കഫം നിറഞ്ഞ നെഞ്ചില്‍
വല്ലാതെ പിടച്ചത്
അച്ഛന്‍റെ
ഹൃദയമാണ്...

ജനാലക്കമ്പിയില്‍
കണ്ണീര്‍വല നെയ്തത്
മംഗല്യം കിനാവ്‌ കണ്ട
പെങ്ങളുടെ കണ്ണുകളാണ്..

കവിതയൂതി അടുപ്പിലിട്ടാല്‍
ചോറാവില്ലെന്നമ്മ പറഞ്ഞത്
ജീവിതം വരികളാക്കിയിരുന്ന
എന്നോട് തന്നെയാണ്...

ആ ഒരറ്റ രാത്രി
ഇരുണ്ടു വെളുത്തപ്പോള്‍
എല്ലാവരുമറിയുന്ന
വിലാസമായിപ്പോയിരുന്നു
എന്‍റെ വീട്...

അച്ഛന്‍ തൂങ്ങിയ മാവും
അമ്മയും അനിയത്തിയും
വിഷം ചിന്തിയ അടുക്കളയും
ഇന്നത്തെ പത്രവരികളാണ്..

നോവുന്ന കനലുകളും
വേവുന്ന ചിന്തകളുമായി
കാടുകയറാന്‍ പോയതിനാല്‍
ഞാനുമെന്‍ കവിതകളും
പിന്നെയും ബാക്കിയായതാണ്...

"ഉള്ളവന്‍റെ പരിമിതിയെന്നും
ഉയരങ്ങളിലെ ആകാശമാണ്
ഇല്ലാത്തവന്‍റെ പരിധിയിന്നും
ഈ പാതാളത്താഴ്ച്ചയുമാണ്.."
___________________© മോന്‍സ്