Pages

Thursday 12 January 2012

പെങ്ങളറിയാന്‍













നിറമേഴും ചാലിച്ചെഴുതിയ വെണ്ണിലാവല്ലെങ്കിലും
കാപാലികരുടെ കാമക്കണ്ണുകള്‍ നിന്നെ തേടിയെത്തും..
കൊള്ളരുതായ്മകളുടെ തിക്കും തിരക്കുമാണ് ചുറ്റിനും
തുറിച്ച നോട്ടങ്ങളുടെ തെറിച്ച വഴികളാണെങ്ങും..

മതിലുകള്‍ക്കപ്പുറത്തുയര്‍ന്നു കേള്‍ക്കും ബഹളങ്ങള്‍
പെണ്ണുടലിനും മാനത്തിനും വിലപേശുന്നതിന്റെയാണ്
സ്വപ്നക്കൂടുകള്‍ തുറന്നിടുമ്പോഴും വലിച്ചടക്കാന്‍ മറക്കരുത്
അസ്ഥിരതയുടെ തെരുവിലേക്ക് തുറന്നിട്ട ജനാലകള്‍..

തിരിച്ചറിയുക കപടതയുടെ പൊയ് മുഖങ്ങളെ
വലിച്ചെറിയുക കൗമാര പ്രണയ ചാപല്യങ്ങളെ
നിഷ്കളങ്കമാം മനസ്സ് പോലുമൊരു ദൌര്‍ബല്യമാകവെ
തെറ്റിന്റെ മാതാവെന്നും സാഹചര്യമാണെന്നോര്‍ക്കണം..

മിസ്സ്‌ കോളുകള്‍ ഉറക്കം കെടുത്തി തുടങ്ങുമ്പോള്‍ 
മിസ്സിംഗ്‌ കോളത്തിലെ മുഖങ്ങളോ
ര്‍മയില്‍ തെളിയണം..
കടലോളം കണ്ണീരുണ്ട് നിന്‍ മിഴികളിലെങ്കിലും
കരയോളം കട്ടിയില്ല ആ മനസ്സിനെന്നോര്‍ക്കണം ..

ഇളം കാറ്റേറ്റു വാടിടും തൊട്ടാവാടിയാകാതെ
ഇരുട്ടിന്‍ കരങ്ങളെ തിരിച്ചറിയാന്‍ കഴിയണം

കൂര്‍ത്ത മുള്ളുകളുടെ കാവലില്‍ നിലനില്പ്പ് തേടും
വെറുമൊരു തളിരിലയാണ് നീയെന്നുമോര്‍ക്കണം..

കുലംകുത്തിയൊലിച്ചുവരും മൂല്യച്യുതിയുടെ അറ്റത്ത്‌
ഒരു കാഴ്ചക്കാരിയായി പോലും നില്‍ക്കാതിരിക്കുക
കെട്ട മന:സാക്ഷിയുടെ നീര്‍ച്ചുഴിതന്‍ ആഴങ്ങളില്‍
നഷ്ടപ്പെട്ടുപോകും നിന്റെ മനസ്സും ശരീരവും..

ഇരുട്ടിന്റെ കട്ടിയെ മാത്രമല്ല
ഭയക്കണം പകലിന്റെ വെളിച്ചത്തെയും..
കണ്ണടച്ച് വിശ്വസിക്കരുതാരെയും
ഈ പറയുന്ന ആങ്ങളയെപ്പോലും..
കുടിച്ച വെള്ളതിലെന്നല്ല
പകര്‍ന്നു തരും സ്നേഹത്തില്‍ പോലും..

______________________© മോന്‍സ്

(കവിതക്കനുയോജ്യമായ ചിത്രം വരച്ചു തന്ന ആര്‍ടിസ്റ്റ് ഉണ്ണിയേട്ടന്
വാക്കുകളിലും വരികളിലും ഒതുക്കാനാകാത്ത നന്ദി...)